തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ( ജൂൺ 4) കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സാധാരണയായി ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകിയാണ് (ജൂൺ 4-ന്) കാലവർഷം ഔദ്യോഗികമായി എത്തിയത്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.കർണാടക , തമിഴ്‌നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം എത്തി.

അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ.കർണാടകയുടെ കൂടുതൽ ഭാഗങ്ങളും തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങളും.ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത .

പ്രഖ്യാപനത്തിന് കാരണമായ അനുകൂല ഘടകങ്ങൾ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി താഴെ പറയുന്ന അന്തരീക്ഷ മാറ്റങ്ങൾ രേഖപ്പെടുത്തിയതിനാലാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്:

മേഘാവൃതം: തെക്കുകിഴക്കൻ അറബിക്കടലിൽ കാർമേഘങ്ങളുടെ സാന്നിധ്യം ശക്തമായി വർദ്ധിച്ചു.

പടിഞ്ഞാറൻ കാറ്റിന്റെ വ്യാപ്തി : തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ (Westerlies) വ്യാപ്തി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരം വരെ എത്തി.

കാറ്റിന്റെ വേഗത: അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗത ഏകദേശം 20 മുതൽ 25 നോട്ട്സ് (Knots) വരെയായി ഉയർന്നു.

മഴയുടെ ലഭ്യത: കഴിഞ്ഞ 2 ദിവസമായി കേരളത്തിൽ ഉടനീളം വ്യാപകമായ മഴയും, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തി.

12.30 pm 04 ജൂൺ 2026

IMD-KSEOC-KSDMA